Trending

അമ്മയുടെ മൃതദേഹത്തോടൊപ്പം ചിരിച്ചു കുടുംബം ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലായി






കോട്ടയം : അമ്മയുടെ മൃതദേഹത്തിനു മുന്നില്‍ കുടുംബാംഗങ്ങള്‍ ചിരിച്ചുകൊണ്ട് എടുത്ത ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. അമ്മച്ചി സ്വര്‍ഗത്തില്‍ പോകുന്ന സന്തോഷമാണ് കുടുംബാംഗങ്ങള്‍ കാണിച്ചതെന്നും അതിനിത്ര വിമര്‍ശനമെന്തിനാണെന്നും ചോദിച്ച് കുടുംബാംഗങ്ങള്‍ ന്യായീകരിക്കുന്നു.

മരണവീട്ടില്‍ പൊട്ടിക്കരയേണ്ടതില്ലന്നും ചിരിച്ചുകൊണ്ട് ഒരാളെ യാത്രയാക്കുന്നതാണ് ശരിയായ രീതിയെന്നും പറഞ്ഞ് സമൂഹ മാധ്യമങ്ങളില്‍ കുടുംബാംഗങ്ങളെ പിന്തുണയ്ക്കുന്നവരുമുണ്ട്. കോട്ടയം മല്ലപ്പള്ളി സ്വദേശി മറിയാമ്മയാണ് (95) വിട പറഞ്ഞത്. പരേതനായ വൈദികന്‍ പി.ഒ വര്‍ഗീസിന്റെ ഭാര്യയാണ് മറിയാമ്മ. ഇവരുടെ കുടുംബാംഗങ്ങളാണ് വിവാദ ചിത്രത്തിലുള്ളത്.

എന്റെ അച്ഛന്റെ ചേട്ടന്റെ ഭാര്യയാണ് മരിച്ച മറിയാമ്മ. മരിച്ചാല്‍ സ്വര്‍ഗത്തില്‍ പോകുമെന്നാണ് ക്രിസ്തീയ വിശ്വാസമെന്നും മരിച്ച മറിയാമ്മയുടെ കുടുംബാംഗമായ ഡോ. ഉമ്മന്‍ പി നൈനാന്‍ വിശദീകരിച്ചു.

മറിയാമ്മ എന്ന അമ്മച്ചി വളരെ നല്ല ജീവിതമാണ് നയിച്ചത്. അമ്മച്ചി സ്വര്‍ഗത്തില്‍ പോകുന്ന സന്തോഷമാണ് അവിടെ പ്രകടമായത്. തലേദിവസം നാല് മണിക്കാണ് വീട്ടിലേക്ക് മൃതശരീരം കൊണ്ടുവന്നത്. ഈ ഫോട്ടോ എടുക്കുന്നത് അടുത്തദിവസം വെളുപ്പിന് മൂന്ന് മണിയോടെ. അതുവരെ അമ്മച്ചിക്കൊപ്പം കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടി. പ്രാര്‍ഥിച്ചു. അമ്മച്ചി ജീവിച്ചിരുന്നപ്പോഴുള്ള അനുഭവങ്ങള്‍ മക്കളും കൊച്ചുമക്കളും മറ്റ് കുടുംബാംഗങ്ങളും എല്ലാവരും ചേര്‍ന്ന് പങ്കുവച്ചു. കുറച്ച് നേരം വിശ്രമിക്കാനായി എല്ലാവരും പിരിയാന്‍ നേരത്താണ് ഈ ഫോട്ടോ എടുത്തത്. ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയില്‍ മാത്രം ഒതുങ്ങേണ്ട ഈ ചിത്രം എങ്ങനെയോ പുറത്തെത്തി. അത് പിന്നെ വൈറലായി. അതിനെ മോശം രീതിയില്‍ ചിലര്‍ പ്രചരിപ്പിച്ചു. പ്രത്യാശയുള്ള ഒരു മരണാനന്തര ജീവിതം അമ്മച്ചിക്ക് ലഭിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം. അതാണ് സന്തോഷത്തോടെ യാത്രയാക്കാന്‍ കാരണം.
കഴിഞ്ഞ ഒരു വര്‍ഷമായി അമ്മച്ചി പൂര്‍ണമായി കിടപ്പിലായിരുന്നു. ഒമ്പത് മക്കളില്‍ ഒരാള്‍ മരിച്ചു. ബാക്കി എല്ലാവരും ചേര്‍ന്ന് നന്നായി നോക്കി. കൃത്യമായി ശുശ്രൂഷിച്ചു. ഇവിടെ പരിഹസിക്കാന്‍ എന്തിരിക്കുന്നു? മോശം പ്രചരണം നടത്തുന്നവരുടെ മാനസികാവസ്ഥയാണ് തുറന്നുകാട്ടപ്പെടുന്നത്. മരിച്ചാല്‍ കരയുക മാത്രമേ ചെയ്യാവൂ എന്ന് പറയുന്നവരോട് എന്ത് പറയാനാണ്. കുടുംബാംഗം എന്ന നിലയില്‍ ഒരു അപേക്ഷയുണ്ട്. ഈ ചിത്രം ഇത്തരത്തില്‍ കൂടുതല്‍ പ്രചരിപ്പിക്കരുത്. മറ്റുള്ളവരെ കളിയാക്കുന്നതില്‍ നിന്ന് എന്ത് സന്തോഷമാണ് ഇവര്‍ക്ക് കിട്ടുന്നത്ഞങ്ങളെ പിന്തുണയ്ക്കുന്നവരും ഏറെ ഉണ്ടെന്ന് അറിയുന്നതില്‍ സമാധാനം-അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post