ഓണക്കളികള്‍ എന്ന് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസിലേയ്ക്ക് ആദ്യം ഓടിയെത്തുക പുലിക്കളി ആകും. അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട് തൃശൂരിലെ പുലിക്കളിക്ക്. പൂരം കഴിഞ്ഞാല്‍ തൃശൂര്‍ക്കാര്‍ക്ക് പ്രധാനപ്പെട്ട ആഘോഷം ഓണക്കാലത്തെ പുലിക്കളിയാണ് എന്ന് തന്നെ പറയാം. നാലാം ഓണത്തിന്റെ അന്ന് വൈകുന്നേരമാണ് പുലിക്കളി നടക്കുന്നത്. വേഷം കെട്ടല്‍ തലേന്ന് രാത്രി തന്നെ തുടങ്ങും. ശരീരമാകെ വടിച്ച് മഞ്ഞയും കറപ്പും ചായം പൂശി വാഹനങ്ങളില്‍ കൃത്രിമമായി നിര്‍മ്മിച്ച വനത്തില്‍ നിന്ന് ചാടി റോഡിലേക്കിറങ്ങുന്ന നൂറുകണക്കിന് പുലികള്‍ അന്നേദിവസം നഗരത്തിൽ വിലായി നടക്കും. നടുവിലാര്‍ ഗണപതിക്ക് മുമ്പില്‍ നാളികേരമുടച്ചാണ് ഇവർ കളി തുടങ്ങുന്നത്.
ചെണ്ടയുടെ വന്യമായ താളത്തിന് ഒപ്പിച്ചു നൃത്തം വെച്ച് കളിച്ച് മുന്നോട്ടു നീങ്ങുന്ന പുലികള്‍ക്ക് ഒപ്പം വലിയ ട്രക്കുകളില്‍ തയ്യാറാക്കുന്ന കെട്ട് കാഴ്ചകള്‍ വളരെ ആകര്‍ഷകവും മനോഹരവുമാണ്. തൃശൂര്‍ നഗരത്തിന്റെ സാംസ്‌കാരിക കൂട്ടായ്മയെ ഓര്‍മിപ്പിക്കുന്ന വിധം ഇത്തരം കെട്ടുകാഴ്ച്ചകളില്‍ പുരാണങ്ങളിലെ കഥാപാത്രങ്ങള്‍ മുതല്‍ ചെഗുവേരയും മാര്‍ക്‌സും സ്‌പേസ്ഷിപ്പും എല്ലാം കടന്നുവരാറുണ്ട്.
മെയ്‌വഴക്കവും കായിക ശേഷിയും പുലിക്കളിക്കാര്‍ക്കുണ്ടായിരിക്കേണ്ട നിര്‍ബന്ധ സവിശേഷതകളാണ്. താളത്തിന് വഴങ്ങാത്ത ചുവടുകളും കോമാളി വേഷങ്ങളും ആക്ഷേപഹാസ്യ ദൃശ്യങ്ങളുമെല്ലാം പുലിക്കളിയുടെ പ്രത്യേകതകളാണ്. പുലിയ്ക്ക് പകരം കടുവാ വേഷങ്ങളും കണ്ടുവരുന്നുണ്ട്. ഇരയായ ആടിനെ വേട്ടയാടുന്ന കടുവയും കടുവയെ വേട്ടയാടുന്ന വേട്ടക്കാരനും ഇതിലെ പ്രധാന വേഷങ്ങളാണ്. ഉടുക്കും തകിലുമാണ് പുലിക്കളിയ്ക്ക് അകമ്പടി വാദ്യങ്ങളായി ഉപയോഗിക്കുന്നത്.
കൊല്ലവും തിരുവനന്തപുരവുമാണ് പുലിക്കളിയുടെ മറ്റ് രണ്ട് പ്രധാന സ്ഥലങ്ങൾ. ഇവിടെ പുലികളുടെ മേൽ ഉപയോഗിക്കുന്ന ചായം ഇനാമൽ പെയിന്റ് ആണ്. ഇവ മണ്ണെണ്ണയിൽ നന്നായി കൂട്ടിച്ചേർത്താണ് ഉപയോഗിക്കുന്നത്. കാലത്തിന്റെ മാറ്റം പുലികളിലെ വേഷങ്ങളിലും മാറിയിട്ടുണ്ട്. ചിലർ ശരീരത്തിൽ ചിത്രങ്ങൾ വരക്കാറുണ്ട് . വിവിധനിറത്തിലാണ് പുലികൾ, പച്ച, മഞ്ഞ്, കറുപ്പ്, സിൽ വർ, ചുവപ്പ്, നീല, പിങ്ക് , വയലറ്റ് എന്നുവേണ്ട മിക്ക നിറത്തിലും കാണാം. കുടവയറുള്ള പുലിക്കളിക്കാരെയാണ് ഇവിടെ മിക്കവാറും പ്രധാനിയായി കണക്കാക്കുന്നത്. ഇവർ അരമണി ധരിക്കാറുണ്ട്. ഇത് കുലുക്കിയാണ് മിക്കവാറും നൃത്തം ചെയ്യാറ്. പരിപാടി കഴിഞ്ഞാൽ ചായം കഴുകി കളയുന്നത് മണ്ണെണ്ണയുടെ സഹായത്തോടെ ആണ്.