കൊടിയത്തൂർ: കേരളത്തിൽ പേവിഷബാധയേറ്റ് ഉണ്ടാകുന്ന മരണങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ വളർത്തുമൃഗങ്ങൾക്ക് കൊടിയത്തൂരിൽ പ്രത്യേക വാക്സിനേഷൻ ക്യാമ്പ് ഒരുക്കുന്നു. പേവിഷബാധയുള്ള പട്ടി , പൂച്ച തുടങ്ങിയ മൃഗങ്ങളിൽ നിന്നുണ്ടാകുന്ന കടിയിലൂടെയാണ് മനുഷ്യരിലേയ്ക്ക് രോഗം പകരുന്നത് എന്നതിനാലാണ് വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കുമായി പ്രതിരോധ വാക്സിൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
100% വും മാരകമായ പേവിഷബാധ തടയാൻ പ്രതിരോധ കുത്തിവെയ്പ്പിലൂടെ സാധിക്കുമെന്ന് വെറ്ററിനറി ഡോക്ടർ
നബീൽ മുഹമ്മദ് പറഞ്ഞു.
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പിന്റെ റാബീസ് ഫ്രീ കേരള വാക്സിനേഷൻ ക്വാമ്പയിൻ
ഉൾപ്പെടുത്തി പന്നിക്കോട് പ്രവർത്തിക്കുന്ന വെറ്ററിനറി ഡിസ്പെൻസറി മുണ്ടോട്ടുകുളങ്ങര മുഖേന സെപ്റ്റംബർ 15, 16, 17 തീയതികളിലാണ് മൃഗാശുപത്രിയിൽ വച്ച് പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പ് നടക്കുക. വീടുകളിൽ അരുമയായി വളർത്തുന്ന നായ്ക്കളെ പേവിഷബാധയിൽ നിന്ന് സംരക്ഷിക്കേണ്ടത് പൊതുജന ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണന്നും പഞ്ചായത്തി രാജ് ചട്ടങ്ങൾ പ്രകാരം വളർത്തു നായ്ക്കൾക്ക് ലൈസൻസ് നിർബന്ധമാണന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലുലത്ത് പറഞ്ഞു.
ക്യാമ്പിന്റെ ഉദ്ഘാടനം 15 ന് രാവിലെ 10.30 ന് പന്നിക്കോട് മൃഗാശുപത്രിയിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് നിർവ്വഹിക്കും.വളർത്തുനായ്ക്കളുടെ ലൈസൻസ് നിർബന്ധമാക്കിയ സാഹചര്യത്തിൽ എല്ലാവരും ഈ അവസരം പൂർണ്ണമായി പ്രയോജനപ്പെടുത്തി വളർത്തു നായ്ക്കളെ പ്രതിരോധ കുത്തിവയ്പ്പിൽ വിധേയമാക്കി പഞ്ചായത്തിൽ നിന്നും ലൈസൻസ് കൈപ്പറ്റേണ്ടതാണന്നും
നിലവിൽ കുത്തിവെപ്പ് എടുത്ത് ഒരു വർഷം കഴിയാത്തവയും, മൂന്ന് മാസം പ്രായം തികയാത്ത പൂച്ച, നായ എന്നിവയെ ക്യാമ്പിൽ കുത്തിവെപ്പിന് കൊണ്ടു വരേണ്ടതില്ലന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
പ്രതിരോധ കുത്തിവെപ്പിന് 30 രൂപ ചാർജ് ഈടാക്കുന്നതാണ്.