Trending

ആകാശ വിസ്‌മയമൊരുക്കി തൃശൂർ പൂരം വെടിക്കെട്ട്’; ജനസാഗരത്തിന് ലഹരിയായി






തൃശ്ശൂർ :ആകാശ വിസ്‌മയമൊരുക്കി തൃശൂർ പൂരം വെടിക്കെട്ട്. മനം നിറച്ച തിരുവമ്പാടിയുടേയും പാറമേക്കാവിന്റേയും കുടമാറ്റം അവസാനിച്ചതോടെ വെടിക്കെട്ടിനായുള്ള കാത്തിരിപ്പിലായിരുന്നു പൂരപ്രേമികൾ. ആദ്യം തിരുവമ്പാടി വിഭാഗമാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. തിരുവമ്പാടിക്ക് ശേഷം പാറമേക്കാവിന്റെ വെടിക്കെട്ട് നടന്നു.

പകൽപൂരത്തിൽ ഇരുവിഭാഗവും ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരത്തിന് കൊടിയിറങ്ങും.പാറമേക്കാവിന്റേയും തിരുവമ്പാടിയുടേയും തെക്കോട്ടിറക്കത്തിന് ശേഷമാണ് കുടമാറ്റത്തിന് തുടക്കമായത്. മുപ്പത് ഗജവീരന്മാരാണ് കുടമാറ്റത്തിന് അണിനിരന്നത്.

ഇന്നലെ രാവിലെ കണിമംഗലം ശാസ്താവിന്റെ പൂരമാണ് വടക്കുന്നാഥന്റെ സന്നിധിയിലേക്ക് ആദ്യമെത്തിയത്. പിന്നീട് മറ്റ് ഏഴ് ഘടകപൂരങ്ങളും ക്രമത്തില്‍ വടക്കുന്നാഥ ക്ഷേത്രം ശ്രീമൂലസ്ഥാനത്തെത്തി. നെയ്തലക്കാവ് ഭഗവതി ക്ഷേത്രം, ചെമ്പുക്കാവ് ഭഗവതി ക്ഷേത്രം, ലാലൂര്‍ ഭഗവതി ക്ഷേത്രം, അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രം, കാരമുക്ക് ഭഗവതി ക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, പനമുക്കുംപിള്ളി ശാസ്താ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നാണ് ഘടകപൂരങ്ങളെത്തിയത്.

മഠത്തില്‍ വരവിനായി രാവിലെ എട്ട് മണിയോടെ ആനപ്പുറത്ത് പുറപ്പെടുന്ന തിരുവമ്പാടി ഭഗവതി ബ്രഹ്മസ്വം മഠത്തിലെത്തി. അവിടെ ഇറക്കി പൂജക്ക് ശേഷം പത്തരയോടെ ഭഗവതിയുടെ പ്രസിദ്ധമായ മഠത്തില്‍ നിന്നുള്ള വരവ് ആരംഭിച്ചു. തിരുവമ്പാടി ചന്ദ്രശേഖരനാണ് ഭഗവതിയുടെ തിടമ്പേറ്റിയത്. മൂന്നാനപ്പുറത്താണ് മഠത്തില്‍ വരവ് തുടങ്ങിയത്.

Post a Comment

Previous Post Next Post