പതിനൊന്നുകാരിയായ ഹുദ ഫാത്തിമയെന്ന വിദ്യാർത്ഥിനി സമൂഹത്തിന് പകർന്നു നൽകുന്നത് ചേർത്തുനിർത്തലിന്റെ നന്മവെളിച്ചം. ഏറെ ശ്രദ്ധയോടെ പരിപാലിക്കുന്ന തന്റെ മുടിയിതളുകളുടെ ഒരുപാതി,കീമോ ചികിത്സയുടെ ഭാഗമായി മുടിനഷ്ടപ്പെട്ട ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമിക്കുന്നതിനു വേണ്ടി ദാനമായി നൽകിയാണ് ഹുദമോൾ ശ്രദ്ധ നേടുന്നത്. കേശദാനം മുതിർന്നവർക്ക് മാത്രമല്ല, വിദ്യാർത്ഥികൾക്കും പറ്റുമെന്ന് ബോധ്യപ്പെടുത്തുന്ന
സാമൂഹ്യ പ്രതിബദ്ധതയുടെ പുതുനാളമായി മാറുകയാണ് ഈ വിദ്യാർത്ഥിനി. കൊടിയത്തൂർ ജി. എം. യു. പി. സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഹുദ യുടെ കേശദാനമോഹത്തിന് പ്രോത്സാഹനം നൽകിയതാവട്ടെ പിതാവ് അഷ്‌കറും. എന്റെ മുക്കം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റും സന്നദ്ധസേവന രംഗത്ത് നിറ സാന്നിധ്യവുമായ അഷ്‌കറിന്റെ മകളാണ് ഹുദ.
കേശദാനത്തിന് നിഷ്കർഷിക്കുന്നവിധം മുക്കത്തെ ബ്യൂട്ടി പാർലറിലെത്തി അളവെടുത്ത് മുറിച്ചു നൽകിയാണ് ഹുദ ഈ നന്മനിറഞ്ഞ കർമത്തിൽ പങ്കാളിയായത്. ബിഡികെ ഓമശ്ശേരി താലൂക്ക് കമ്മിറ്റി പ്രസിഡന്റ് തുഫൈൽ ഹുദയിൽ നിന്ന് കേശംഏറ്റുവാങ്ങി._
ഹുദമോളെപ്പോലെ മറ്റുള്ളവരും ഇത്തരം മാതൃക ഏറ്റെടുക്കുമെന്ന പ്രതീക്ഷയോടൊപ്പം ഇതവർക്കൊരു പ്രചോദനം കൂടിയാവട്ടെ!
മുക്കം സർക്കാർപറമ്പ് അഷ്‌കർ- ഫസീല ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ഹുദമോൾ. നിഷാൻ മുഹമ്മദ്, നിഹാല ഫാത്തിമ എന്നിവർ സഹോദരി സഹോദരൻമാരാണ്.